Wednesday, November 18, 2009

റീത്ത്

ജനലിനപ്പുറം
ആകാശത്ത് തെളിയുന്നത്
കലാപത്തിൽ
മരിച്ചവരുടെ മുഖങ്ങളാണ്

ഇറയത്ത്
മഴയായ് തുള്ളുന്നത്
പൂർത്തീകരിക്കപ്പെടാതെ പോയ
അവരുടെ സ്വപ്നങ്ങളാണ്

ഞാൻ
കുരിശുകാലത്തിന്റെ
മാപ്പുസാക്ഷി
കൈകൾ ഛേദിക്കപ്പെട്ട
പെണ്ണിന്റെ ദുഖം
എന്നെ സദാ പിന്തുടരുന്നു.

നിലവിളികളില്ലാത്ത ഒരു രാത്രിയും
ചോര മണക്കാത്ത തെരുവുകളും
ഞാൻ കിനാവു കാണുന്നു

ഓരോ ദുരന്തം കേൾക്കുമ്പോഴും
ജീവിതം മരണത്തേക്കാൾ
ഭയാനകമെന്ന്
അമ്മ പറയും
പെങ്ങൾക്ക്, ചെടികൾക്ക്
കലാപത്തിൽ കൊല്ലപ്പെട്ടവരുടെ
പേരുകൾ നൽകും.

കുന്തിരിക്കം പുകയുന്ന
അവരുടെ സ്വപ്നങ്ങൾക്കിടയിൽ
വാറു പൊട്ടിയ ചെരിപ്പായി
ഞാനിരിക്കും.

പൂവു തരാമെന്നേറ്റ
വസന്തമേ
റീത്തു തരിക
ഞാൻ മരിച്ചിരിക്കുന്നു.