Thursday, July 29, 2010

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ


ഒരു മഴക്കാലത്ത്
മലയാള കവിതയില്‍ നിന്നും
അബ്ദുല്‍ സലാം
പുറത്താക്കപ്പെട്ടു

കവിത ചോദിച്ചു
നിന്റെ ജാതിയേതാണ്
ഞാന്‍ പറഞ്ഞു
ജാതിയില്ല

മതം
അതുമില്ല

രാഷ്ട്രീയം
വിശ്വാസം കുറഞ്ഞു
വരുന്നു

അക്കാദമിക് യോഗ്യത
ഞാനൊരു
ആശാരിയാണ് സര്‍

കോടതിയിലും ദൈവത്തിലും
വിശ്വാസമില്ലാത്തവനെന്ന്
കവിതയെന്നെ മുദ്രകുത്തി

കവിതയില്‍
മഴപോയി
വേനല്‍
വന്നു

രാമന്‍പോയി
കൃഷ്ണന്‍ വന്നു

കവിത പറഞ്ഞു
ഞാനിപ്പോള്‍ ദാരിദ്രത്തിലാണ്
നീ വരുന്നോ

കവിതയിലേക്കുളള വഴി
ദാരിദ്രമല്ല- ഞാന്‍ പറഞ്ഞു

പണ്ടെഴുതിയ കവിതയിലെ
തവള,കൂറ,റോഡ്
കാട്,മഞ്ഞ്,പ്രേമം
എല്ലാം
ഉമ്മ ചവച്ചു തുപ്പിയ
എറേത്തിരുന്ന്
സാകൂതം
എന്നെ നോക്കി

ഒരു മഴക്കാലത്ത്
കവിതയില്‍ നിന്നും
ഞാന്‍ പുറത്താക്കപ്പെട്ടു

ഞാനുടന്‍
താടി വടിച്ച്
പ്രേമം ദൂരെയെറിഞ്ഞ്
കളളുകുടി നിറുത്തി
തരപ്പെടുത്തിയ
അവാര്‍ഡു തുകകള്‍
ബേങ്കില്‍ നിന്നെടുത്ത്
ബ്ലേഡിനിറക്കി

അതിനു ശേഷമാണ്
വീട് വച്ചത്
സ്ത്രീധനം വാങ്ങി
രണ്ടു കെട്ടിയത്
മധ്യവര്‍ഗ്ഗ മുതലാളിയായത്

ഉദ്ദിഷ്ടകാര്യ സാധ്യത്തിന്
മലയാള കവിതേ സലാം