Tuesday, December 1, 2009

മിത്രപരാജയം




മരിച്ച കൂട്ടുകാരന്റെ
വീട്ടിലേക്കു പോകാതെ
ശത്രുവിന്റെ
ശവദാഹത്തിന് പോവുകയാണ്
ഞാന്‍

മരിച്ചാലും
മിത്രത്തിന്റെ മുഖത്ത് കാണാം
ജീവിച്ചു തീരാത്തതിന്റെ
കൊതി
കടം വാങ്ങിയ രൂപ
പാലിക്കാന്‍ പറ്റാത്ത
വാക്ക്
ആസക്തിയുടെ ചുണ്ടനക്കം
സൗഹൃദത്തിന്റെ
തീന്‍മേശച്ചെലവ്.

അവന്റെ
ചെവി പറയും
ഉറ്റവരുടെ ആവലാതികള്‍
അവന്റെ
അടഞ്ഞ വായയില്‍
ഒരു സിംഹം
ഇരയെക്കാത്ത്
പതുങ്ങിയിരിപ്പുണ്ടാകും.
അടുത്തിരുന്നാല്‍
എനിക്കതിന്റെ
നിശ്വാസം
ശ്വസിക്കാന്‍ കഴിയും.

മരിച്ച
ശത്രുവിന്റെ വീട്ടിലെത്തിയാല്‍
അദ്ഭുതപ്പെടും
ചുറ്റുമുളളവര്‍
അവരുടെ
മുഖത്ത് വായിക്കാം
എന്റെ ജീവിതക്കയ്പ്പും
മധുരവും

തിരിച്ചു വരുമ്പോഴേക്കും
മിത്രത്തിന്റെ
ശവദാഹം കഴിഞ്ഞിരിക്കും.




7 comments:

അബ്ദുല്‍ സലാം said...

മരിച്ചാലും
മിത്രത്തിന്റെ മുഖത്ത് കാണാം
ജീവിച്ചു തീരാത്തതിന്റെ
കൊതി
കടം വാങ്ങിയ രൂപ
പാലിക്കാന്‍ പറ്റാത്ത
വാക്ക്
ആസക്തിയുടെ ചുണ്ടനക്കം
സൗഹൃദത്തിന്റെ
തീന്‍മേശച്ചെലവ്.

കാപ്പിലാന്‍ said...

നല്ലത് .
മരിച്ചാലും മരിച്ചാലും
മിത്രത്തിന്റെ മുഖത്ത് കാണാം
ജീവിച്ചു തീരാത്തതിന്റെ
കൊതി.

ഒരു നുറുങ്ങ് said...

അതെ,ചിലര്‍ ചിതറിമരിക്കുന്നു.ആസക്തിപൂണ്ട്,
ആഗ്രഹങ്ങളുടെ കൂമ്പാരവുമായി അത്തരക്കാര്‍
ജീവിച്ചുതീര്‍ക്കാത്ത കൊതിയോടെയാണു ചിതറിപ്പോവുക!

വരികള്‍ അഗാധതലങ്ങളില്‍ ധ്വനിപ്പെടുത്തുന്നു!
ജീവിതത്തിന്‍റെ തിക്കിലും തിരക്കിലും നെട്ടോട്ടമോടുന്നവരെ
കൊളുത്തിവലിക്കുന്ന ചൂണ്ടയുണ്ടതില്‍,ഇരകോര്‍ത്തില്ല
എങ്കിലും...

cp aboobacker said...

എന്തുകൊണ്ടാണ് വളരെ ആര്‍ദ്രമായ വിഷയങ്ങള്‍പോലും വരണ്ട മണ്‍കട്ടകള്‍നിറഞ്ഞവരികളായ്‌പോവുന്നത്? ഇത് ഒരാളുടെ മാത്രം പ്രശ്‌നമല്ല. നമ്മുടെ കാലത്തെ കവിത ഇത്രമേല്‍ ശുഷ്‌കമാകുന്നതെന്തുകൊണ്ട്? കവികളായ കവികളൊക്കെ ആത്മപരിശോധന നടത്തേണ്ടതുണ്ട്.

ShajiKumar P V said...

enikku kavitha ishttamayi...

Sandhya S.N said...

:)
regards
sandhya

Anonymous said...

അവസാനത്തെ മൂന്നു വരികൾ വേണ്ടായിരുന്നു എന്നു തോന്നി.