Tuesday, January 12, 2010

പുതുകവിതയ്‌ക്കൊരു വീഴ്ത്തുപാട്ട്‌


കവിതയായിരുന്നു
മനസ്സു നിറയെ
പരീക്ഷകളെല്ലാം തോറ്റു
സപ്ലിയെഴുതിയെഴുതി
മടുത്തുപോയ്

മനസ്സു പറഞ്ഞു:
എടാ അബ്ദുല്‍ സലാമേ
കവിതയില്‍ തനിക്ക് ഭാവിയുണ്ട്

രസതന്ത്ര ക്ലാസുകളില്‍
എഴുത്തച്ഛന്‍ മുതല്‍
എ സി ശ്രീഹരി വരെ കടന്നു വന്നു
പ്രണയവുമായെത്തിയവളോട്
ഒറ്റവൈക്കോല്‍ വിപ്ലവത്തെക്കുറിച്ച്
എന്താണ് അഭിപ്രായമെന്ന് ചോദിച്ചു.

പഠിച്ചു തളര്‍ന്ന്
ഒടുവില്‍ തൊഴില്‍ രഹിതനായി.
കവിതയെഴുത്തു തുടര്‍ന്നു.

അച്ഛന്‍ കവി പറഞ്ഞു:
മീന്‍പണി വേണ്ട
ഫീച്ചറെഴുത്തുകാരോട്
വൈകിട്ടത്തെ പരിപാടികളെക്കുറിച്ച്
ചോദിച്ചുകൊണ്ടിരിക്കണം.
ഒരു ആത്മഹത്യാശ്രമമാകാം.
(സൂക്ഷിക്കണേ)
അന്തിയുറക്കം തെരുവിലാക്കിയാല്‍ ഉഷാര്‍.
ആദ്യ പുസ്തകം ഡി.സി. വഴി.

പുതു കവിതാ ഗോസിപ്പുകള്‍ അറിയാന്‍
ഇന്‍സ്റ്റാള്‍മെന്റിലൊരു റിലയന്‍സനായി.

മനസ്സു പ്രാര്‍ത്ഥിച്ചു:
പ്രകാശന സമയം കുറിക്കാന്‍
മാണിയൂര്‍ ജിന്ന് ജീവിച്ചിരിക്കണേ
ഓരോ കവിതയും 313 ബദ്‌രീങ്ങള്‍ക്ക് നേര്‍ന്ന്
അവാര്‍ഡിനയച്ചു.

ഒന്നും സംഭവിച്ചില്ല.

മദ്യം മണക്കുമ്പോഴേ
തലവേദന തുടങ്ങുന്നതിനാല്‍
ചര്‍ച്ചകളിലൊന്നും പങ്കെടുക്കാനായില്ല.
കംപ്യൂട്ടര്‍ നിരക്ഷരതനായതിനാല്‍
എല്ലാ കൂട്ടില്‍നിന്നും നെറ്റൗട്ടായി.

എഴുതിയ കടലാസുകളെല്ലാം
തമിഴന് തൂക്കിവിറ്റ്
കടുപ്പത്തിലൊരു കട്ടന്‍ചായ കുടിച്ച്
കക്കൂസില്‍ പോയിരുന്നു

സ്വസ്ഥം
സുഖം.




6 comments:

അബ്ദുല്‍ സലാം said...

അച്ഛന്‍ കവി പറഞ്ഞു:
ഇനി മീന്‍പണി ഏശില്ല,
ഫീച്ചറെഴുത്തുകാരോട്
വൈകിട്ടത്തെ പരിപാടികളെക്കുറിച്ച്
ചോദിച്ചുകൊണ്ടിരിക്കണം.
ഒരു ആത്മഹത്യാശ്രമമാകാം.
(സൂക്ഷിക്കണേ, തീവണ്ടി വേണ്ട)
അന്തിയുറക്കം തെരുവിലാക്കിയാല്‍ ഉഷാര്‍.
ആദ്യ പുസ്തകം ഡി.സി. വഴി.

cp aboobacker said...

ചിലനേരമെങ്കിലും കവികള്‍ക്ക് സെന്‍സുണ്ടാകുമെന്നാണോ ഈ കവിതയുടെ ഗുണപാഠം? ഗുണപാഠം വേണം കവിതയിലെന്ന് ഒട്ടും വാശിയില്ലെനിക്ക്. എവിടെയാണ് നാം അന്യോന്യം കമ്യൂണിക്കേറ്റ് ചെയ്യാതെ പോവുന്നത്? കവിതയുടെ അവസാനം കാണുന്നത് സലാമിന് പറ്റിയ പ്രായോഗികതയല്ലെന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം. നല്ല കവിതകള്‍ ഉണ്ടാവട്ടെ. ഋഗ്വേദത്തിലൊരിടത്ത് പറയുന്നുണ്ട്, ഉരലിനോട്: അല്ലയോ ഉലൂഖലമേ, എന്റെ കളപ്പുരകളില്‍നിറയെ ധാന്യമുണ്ടാവട്ടെ, അത് നിന്നില്‍ ഇടിക്കുമാറാകട്ടെ.

എം പി.ഹാഷിം said...

എഴുതിയ കടലാസുകളെല്ലാം
തമിഴന് തൂക്കിവിറ്റ്
കടുപ്പത്തിലൊരു കട്ടന്‍ചായ കുടിച്ച്
കക്കൂസില്‍ പോയിരുന്നു

സ്വസ്ഥം
സുഖം.

SAJAN S said...

മദ്യം മണക്കുമ്പോഴേ
തലവേദന തുടങ്ങുന്നതിനാല്‍
ചര്‍ച്ചകളിലൊന്നും പങ്കെടുക്കാനായില്ല.
കംപ്യൂട്ടര്‍ നിരക്ഷരതനായതിനാല്‍
എല്ലാ കൂട്ടില്‍നിന്നും നെറ്റൗട്ടായി.

Unknown said...

എഴുതിയ കടലാസുകളെല്ലാം
തമിഴന് തൂക്കിവിറ്റ്
കടുപ്പത്തിലൊരു കട്ടന്‍ചായ കുടിച്ച്
കക്കൂസില്‍ പോയിരുന്നു

രാജേഷ്‌ ചിത്തിര said...

avasana 11 vari ozhike ellaam manasinte kuttam

manasu nannavatte...:)